ലക്ഷ്യം പോലെ തന്നെ മാർഗ്ഗവും ശുദ്ധമായിരിക്കണമെന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. കാറൽ മാർക്സ് അങ്ങെനെ പറഞ്ഞിട്ടുമില്ല. അതു കൊണ്ടു തന്നെ കേരളത്തിലെ സി.പി.എമ്മിന് മതേതര ലക്ഷ്യത്തിനു വേണ്ടി വർഗ്ഗീയ അടവുനയം സ്വീകരിക്കുന്നതിൽ സൈദ്ധാന്തിക പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല. വടകരയിലെ കാഫിർ പ്രയോഗവും അനുബന്ധ നാടകങ്ങളും മാത്രമല്ല ഈ ആമുഖ വാചകങ്ങൾ കുറിക്കാൻ കാരണം. മുമ്പ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ ഒരു ആശുപത്രിയിൽ വച്ച് വൈദികരുടെ സാന്നിധ്യത്തിൽ ഇടതു മുന്നണി കൺവീനർ നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപനവും, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ അതുവരെ ആരുമറിയാതിരുന്നൊരു അദ്ധ്യാപക യുവതിയെ സ്ഥാനാർത്ഥിയാക്കിയതിൻ്റെ കഥയുമെല്ലാം കണക്കിലെടുത്താണ്.
show moreസി.പി.എം പാർട്ടി ഫോറങ്ങളിലെ ചർച്ചകളുടെ തുടർച്ചയായി പ്രഖ്യാപിക്കുന്ന നയങ്ങളെല്ലാം ഒരു മതേതര ജനാധിപത്യ സംവിധാനത്തെ പിന്തുണക്കുന്നവയാണ് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല.എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിനായി ഏതു മാർഗ്ഗവും തേടാമെന്നുള്ള പ്രായോഗിക സമീപനമാണവർ പൊതുവിൽ സ്വീകരിച്ചു വരുന്നത് .ഈ വിധത്തിലുള്ള നടപടികളെ എത്ര അപഹാസ്യമായാണ് ജനങ്ങൾ കാണുന്നത് എന്നു മനസ്സിലാക്കാൻ തക്ക തെളിഞ്ഞ ബുദ്ധിയുള്ള ആരും ആ പാർട്ടിയുടെ നേതൃത്യനിരയിലില്ലേ എന്ന സംശയവും ഈയിടെയായി വർദ്ധിക്കുകയാണ്. ഇത്തരം കുതന്ത്രങ്ങൾ പയറ്റുന്ന തിരഞ്ഞെടുപ്പു കളിൽ നേരിടുന്ന തിരിച്ചടികളിൽ നിന്ന് പോലും പാഠം പഠിക്കാൻ കഴിയാതെ പോകുന്നത് അത്ഭുതകരമാണ്. വടകരയിൽ അവസാനത്തെ തുറുപ്പുചീട്ടായി ഇറക്കിയ കാഫിർ പ്രചരണത്തെ മുൻനിർത്തി സോഷ്യൽ മീഡിയയിലൂടെ സമുദായ ധ്രുവീകരണത്തിന് വഴിവെയ്ക്കുന്ന പ്രതികരണങ്ങൾ നടത്തിയവർക്ക് ഒരു കാര്യം ഇനിയും മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. അത് മറ്റൊന്നുമല്ല, സാധാരണ ജനങ്ങൾക്ക് ഇവരെക്കാൾ മതേതര ബോധവും രാഷ്ടീയ കുതന്ത്രങ്ങൾ മനസ്സിലാക്കാനുള്ള കഴിവുമുണ്ടെന്നതാണാ കാര്യം.എസ്.സി.പി.ഐ പോലുള്ള തീവ്രമുസ്ലീം വികാരം പ്രചരിപ്പിക്കുന്നവരുടെ പിന്തുണ വേണ്ട എന്ന പരസ്യ നിലപാടെടുത്ത മുന്നണിയുടെ സ്ഥാനാർത്ഥി എന്നതിനപ്പുറത്ത് ഈ നിലപാടു് കരളുറപ്പോടെ പറഞ്ഞ യുവനേതാവാണ് ഷാഫി പറമ്പിൽ .അത്തരം നിലപാടെടുക്കുന്നവരുടെ രാഷ്ട്രീയ ധീരത മനസ്സിലാക്കാനുള്ള വിവേകം സധാരണ ജനങ്ങൾക്കുണ്ട് എന്നു വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പു ഫലം വന്നിട്ടും വീണിടത്തു കിടന്ന് ഉരുളുന്ന സി.പി.എമ്മിൻ്റെ നിലപാടു് സഹതാപാർഹമാണ്. കാഫിർ പ്രയോഗം ആദ്യം പ്രത്യക്ഷപ്പെട്ടത് ഡി.വൈ.എഫ്.ഐ ക്കാരനായ അദ്ധ്യാപകൻ്റെ ഫെയ്ബുക്കിലാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും അയാൾക്കെതിരെ നടപടിയില്ല. അയാളെ പാർട്ടി തളളിപ്പറഞ്ഞിട്ടുമില്ല.ജനങ്ങളെ ബോധിപ്പിക്കാനുള്ള ഒരു തന്ത്രമെന്ന നിലയിൽ പോലും അങ്ങനെ ചെയ്യാൻ സന്നദ്ധമാവാത്തിടത്താണ് ആ പാർട്ടിയുടെ മതേതര വാദത്തിലെ രാഷ്ട്രീയ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ആ അദ്ധ്യാപകനെ പാർട്ടി തളളിപ്പറയാത്തത് എന്നതിൻ്റെ ഉത്തരവും പി.വി.അൻവറിൻ്റെ വെളിപ്പെടുത്തകളിൽ മുഖം നഷ്ടപ്പെട്ടിട്ടും ആരോപണ വിധേയരായ എ.ഡി.ജി.പിയെയും പൊളിറ്റിക്കൽ സെക്രട്ടറിയേയും ചേർത്തു പിടിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിൻ്റെ ഉത്തരവും ഒന്നു തന്നെയാണ്. ആരോപണ വിധേയർക്ക് പരിക്കുപറ്റാത്ത വിധത്തിലെ അവരെ മാറ്റി നിർത്താൻ പോലും നേതൃത്വത്തിനു കഴിയുകയുള്ളു. എന്തുകൊണ്ടെന്നാൽ അവർ ഇടയാതെ നോക്കേണ്ടെത് നേതൃത്വത്തിൻ്റെ നിലനിൽപ്പിനാവശ്യമാണ്. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉദ്യോഗസ്ഥ സംവിധാനങ്ങൾക്കും സ്വന്തം പാർട്ടി പ്രവർത്തകർക്കും പൊതു സമൂഹത്തിനും മുമ്പിൽ ധാർമ്മികമായ കരുത്തുണ്ടെങ്കിൽ മാത്രമെ ഇത്തരം സന്ദർഭങ്ങളിൽ ശരിയായ നിലപാടെടുക്കാനാവു. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാതെ, ഗൂഢമായ കരുനീക്കങ്ങളിലൂടെ അധികാരം പിടിക്കയും അതു് നിലനിർത്തുകയും ചെയ്യുന്നതിൽ തെറ്റില്ല എന്ന് കരുതുന്നവർ ചില ഘട്ടങ്ങളിൽ ഇങ്ങനെ രാഷ്ട്രീയമായി വിവസ്ത്രരാക്കപ്പെടും.സാധാരണ ജനങ്ങളുടെ രാഷ്ട്രീയ വിവേകത്തോടു് ഇങ്ങനെ അനാദരവു് പുലർത്തുന്ന സി.പി.എം.നേതാക്കൾ സ്വയം സൃഷ്ടിച്ച സങ്കൽപ്പ ലോകത്തിൽ കഴിയുകയാണോ. ജനങ്ങൾ തങ്ങൾ പറയുന്ന തൊടുന്യായങ്ങൾ മാത്രം കേട്ടു് രാഷ്ട്രീയ നിലപാടുകളെടുത്തു കൊളളും എന്ന് വിചാരിക്കുന്ന സങ്കൽപ്പ ലോകത്തിൽ?
മുമ്പൊരുപ്രധാനമന്ത്രിയും ചെയ്യാത്ത വിധത്തിൽ മതവിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിക്കൊണ്ട് തിരഞ്ഞെടുപ്പു പ്രചരണം നടത്തിയ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സി.പി.എം ഈ നാടകങ്ങളെല്ലാം കളിക്കുന്നത് എന്നതാണ് തമാശ.സി.പി.എം.നേതൃത്വം ഇങ്ങനെ ജനങ്ങളെ മാത്രമല്ല സ്വന്തം അണികളെയും കബളിപ്പിക്കയാണ് ചെയ്തത്. പുരപ്പുറത്ത് കയറി നിന്ന് മതേതരത്വം പറഞ്ഞു കൊണ്ടു് പുരയ്ക്കകത്ത് വർഗീയ രാഷ്ടീയത്തിൻ്റെ അടവുനയങ്ങൾക്ക് രൂപം നൽകുക. എന്തുകൊണ്ടാണിങ്ങനെ ചെയ്യേണ്ടി വരുന്നത് എന്നതുമാലോചിക്കണം. മുമ്പു് കമ്യൂണിസ്റ്റ് പാർട്ടികളായിരുന്നു അടിത്തട്ടിലെ ജനങ്ങളുടെ ജീവിതം മുന്നിൽ കണ്ടു് മുദ്രാവാക്യങ്ങളും പാർട്ടി പരിപാടികളുമാവിഷ്കരിക്കുന്നതിൽ മുമ്പിൽ നിന്നിരുന്നത്. മറ്റ് പാർട്ടികൾക്കും ആ വഴിയെ പോകാതിരിക്കാനാവാത്ത സാഹചര്യം അതുമൂലമുണ്ടായി. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. പാർട്ടിക്കും പാർട്ടി നയിക്കുന്ന സർക്കാരിനും സംരക്ഷിക്കാൻ മുതലാളിത്ത താൽപ്പര്യങ്ങൾ ഏറെയുണ്ടു്. അതിനു ചേർന്ന നയങ്ങളും പദ്ധതികളുമാണിന്നുള്ളത്.തിരഞ്ഞെടുപ്പുയുദ്ധം ജയിക്കാൻ പണവും തരം പോലെ ഉപയോഗിക്കാവുന്ന വർഗ്ഗീയ അടവുനയങ്ങളും മതിയെന്ന നിലപാടിലേക്കു് പാർട്ടിയെ നയിക്കുന്നവരെത്തിയിരിക്കുന്നു. പാർട്ടി നേതൃത്വം ഈ നിലയിൽ ചിന്തിച്ചപ്പോൾ അണികളിൽ ഒരു വിഭാഗം ചിന്തിച്ചത് വേറൊരു രീതിയിലാണെന്നു മാത്രം. മതേതരത്വം പറഞ്ഞു കൊണ്ടു് വർഗ്ഗീയ കാർഡിറക്കുന്ന സ്വന്തം നേതൃത്വത്തെക്കാൾ നല്ലത് തുറന്ന വർഗ്ഗീയത പറഞ്ഞ് രഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘ പരിവാർ രാഷ്ട്രീയമാണെന്ന് സി.പി.എം.അണികളിൽ ഒരു വിഭാഗം വിധിയെഴുതുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്.
ഇതൊക്കെ തിരുത്തി മുന്നോട്ടു പോകാൻ സി.പി.എമ്മിന് ആവുമെന്ന് കരുതുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. ഒരു പ്രസ്ഥാനത്തിൽ തിരുത്തലുകൾ ഉണ്ടാവണമെങ്കിൽ അതിനുള്ളിൽ സ്വതന്ത്രമായ ചർച്ചകൾ നടക്കണം.എന്നാൽ ഇന്നത്തെ കേരളാ സി.പി.എമ്മിൽ നിലനിൽക്കുന്നത് ഭയത്തിൻ്റെയും പരസ്പര സംശയത്തിൻ്റെയും അന്തരീക്ഷമാണ്.അവിടെയെങ്ങനെയാണ് സ്വതന്ത്രമായ ചർച്ചകൾ നടക്കുക. പിന്നല്ലെ തിരുത്തലുകൾ. പാർട്ടിയെ ഈപതനത്തിലെത്തിക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പദവിയിലും മുഖ്യമന്ത്രി പദത്തിലുമായി കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി പ്രവർത്തിക്കുന്ന പിണറായി വിജയൻ വിജയിച്ചിട്ടുണ്ടു്.വിജയൻ്റെ ഈ വിജയത്തിൽ സംഘപരിവാർ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അദ്ദേഹത്തോടു് നന്ദിയുള്ളവരായിരിക്കണം.
