Blog Post

Swaraj Today > News > മതം > പാപ്പയും പങ്കജാക്ഷക്കുറുപ്പും

പാപ്പയും പങ്കജാക്ഷക്കുറുപ്പും

അയൽക്കൂട്ടസമൂഹദർശനത്തിന്റെ ഉപജ്ഞാതാവും പ്രയോക്താവുമായ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ, ‘മനുഷ്യനിൽ ഫണംവിടർത്തിനിൽക്കുന്ന സ്വകാര്യമാത്രപരതയാണ് ലോകത്തെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതെ’ന്നും ‘ഒരു നവലോകസ്യഷ്ട‌ിക്കു തടസ്സംനിൽക്കുന്നതെ’ന്നുമുള്ള അതേ കണ്ടെത്തൽ, നവീനാശയങ്ങൾകൊണ്ടും ധീരവും സ്നേഹമസൃണവുമായ ജീവിതമാതൃകകൾകൊണ്ടും ലോകത്തെ വിസ്‌മയിപ്പിച്ച ഫ്രാൻസീസ് മാർപ്പാപ്പായും പങ്കുവച്ചിരുന്നുവെന്നു പറഞ്ഞാൽ പലർക്കും അത് അവിശ്വനീയമായി തോന്നിയേക്കാം.

‘സ്തുതിയായിരിക്കട്ടെ’ (Laudato Si) എന്ന ശീർഷകത്തിൽ, ‘നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണത്തെക്കുറിച്ച്’ അദ്ദേഹം 2013-ലെഴുതിയ ചാക്രികലേഖനത്തിൽ ലോകം ഇന്നു നേരിടുന്ന പാരിസ്ഥിതികപ്രതിസന്ധിയുടെ പശ്ചാത്തലിൽ ഏതാണ്ടെല്ലാ പ്രശ്‌നങ്ങളെയും, ഡി. പങ്കജാക്ഷക്കറുപ്പിന്റെ “പുതിയ ലോകം പുതിയ വഴി’യിലെന്നതുപോലെ, കൃത്യമായി നിരീക്ഷിക്കുകയും പരിഹാരമാർഗ്ഗങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇരുവരുടെയും നിരീക്ഷണങ്ങളും പരിഹാരനിർദ്ദേശങ്ങളും തമ്മിലുള്ള സാദൃശ്യം ആരെയും വിസ്‌മയിപ്പിക്കാൻ പോരുന്നതാണ് എന്നു പറഞ്ഞേതീരൂ. ഭൂമിയെന്ന ഈ ഗ്രഹത്തെ ‘നമ്മുടെ പൊതുഭവന’മായി മാർപ്പാപ്പാ അവതരിപ്പിക്കുമ്പോൾ, ‘നാമെല്ലാം ഭൂമിക്കാർ’ എന്ന ഡി. പങ്കജാക്ഷക്കുറുപ്പിൻ്റെ അതേ നിലപാടുതറയിൽനിന്നുകൊണ്ടാണ് അദ്ദേഹവും സംസാരിക്കുന്നതെന്നു വ്യക്തമാണല്ലോ. പങ്കജാക്ഷറുപ്പിന്റേതിനോടു സമാനത പുലർത്തുന്ന അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങൾ താഴെകൊടുക്കുന്നു:

“…അവനവനിൽനിന്നു പറുത്തുവന്ന് അപരനിലേക്കു കടക്കാൻ കഴിവുള്ളവരാണ് എപ്പോഴും നാം. നമ്മൾ അപ്രകാരം ചെയ്യുന്നില്ലെങ്കിൽ, മറ്റു സൃഷ്ടികളുടെ യഥാർത്ഥമൂല്യം അംഗീകരിക്കപ്പെടാതെപോകും; മറ്റുള്ളവർക്കുവേണ്ടിയുള്ള കാര്യങ്ങളിൽ നാം കരുതലില്ലാത്തവരായിത്തീരും; മറ്റുള്ളവരുടെ ദുരിതസാഹചര്യങ്ങളെയും നമ്മുടെതന്നെ വഷളായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെയും മാറ്റിയെടുക്കുന്നതിന്, നമുക്കുമേൽതന്നെ പരിധി നിർണ്ണയിച്ച് നമ്മെ ഒരുക്കിയെടുക്കുന്നതിൽ നാം പരാജിതരാകും. നമ്മുടെ സഹോദരീസഹോദരന്മാരുടെ സുസ്ഥിതിയും പ്രകൃത്യാനുസാരിയായ പരിസ്ഥിതിയും നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരോട് സ്വകാര്യതാല്പര്യമേശാത്ത കരുതൽ മനോഭാവവും അവനവനിലേക്കു കേന്ദ്രീകരിക്കുന്നതും എല്ലാം അവനവനുവേണ്ടിയുള്ളതാക്കാനുദ്ദേശിക്കുന്നതുമായ സ്വകാര്യമാത്രപരത (individualism) യുടെ എല്ലാ രൂപങ്ങളുടെയും നിരാകരണവും അനിവാര്യമാണ്… സ്വകാര്യമാത്രപരതയെ മറികടക്കാൻ നമുക്കു കഴിഞ്ഞാൽ, തീർച്ചയായും വ്യത്യസ്തമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കാനും സമൂഹത്തിൽ നിർണ്ണായകമാറ്റങ്ങൾ കൊണ്ടുവരുവാനും നമുക്കു കഴിയും” (208-ാം ഖണ്ഡിക).

‘പുതിയ ലോകം പുതിയ വഴി’യിലെ, ‘സ്വകാര്യമാത്രപരതേ നീ തന്നെ ശത്രു’, ‘സ്വകാര്യമാത്രപരതയുടെ പരിണാമങ്ങൾ’, ‘സ്വാർത്ഥതയും സ്വകാര്യമാത്രപരതയും’ എന്നീ ഉപശീർഷകങ്ങൾക്കുകീഴിൽ വിശദീകരിക്കപ്പെട്ടിട്ടുള്ള ആശയത്തിൻ്റെ സംക്ഷിപ്‌തമാണ് ഫ്രാൻസീസ് മാർപ്പാപ്പാ ഇവിടെ പറഞ്ഞിരിക്കുന്നത് എന്നു കണ്ടെത്താതിരിക്കാൻ പങ്കജാക്ഷക്കുറുപ്പു സാറിൻ്റെ ആശയശിഷ്യന്മാർക്കു കഴിയുമെന്നു തോന്നുന്നില്ല

ഫ്രാൻസീസ് മാർപ്പാപ്പാ പറയുന്നു: “വ്യക്തിതലത്തിൽ നന്മയാർജ്ജിച്ച് ഓരോരുത്തർ സ്വയം നല്ലവരായതുകൊണ്ടുമാത്രം ഇന്നു ലോകം അഭിമുഖീകരിക്കുന്ന അതിസങ്കീർണ്ണപ്രശ്നങ്ങൾക്കു പരിഹാരമാവില്ല….. അത്തരം ഒറ്റപ്പെട്ട നന്മപ്രവൃത്തികളെ ചേർത്തുവച്ചുകൊണ്ട് സാമൂഹികപ്രശ്ന‌ങ്ങളെ നേരിടാനുമാവില്ല; അതിന് സാമൂഹികമായ കൂട്ടായ്‌മാശ്യഖലകൾക്കു രൂപംകൊടുത്ത് ആ തലത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്” (219-ാം ഖണ്ഡികയിൽനിന്ന്).

ഇതേ ആശയത്തിൻ്റെ വിപുലീകരണമാണ് പങ്കജാക്ഷക്കറുപ്പുസാർ, തൻ്റെ ‘പുതിയ ലോകം പുതിയ വഴി’യിലെ ‘ചിന്തനത്തിനു ചെറുസമൂഹം’, ‘ചെറുതായി തുടങ്ങുക’, ‘പരസ്‌പരരൂപീകരണം’, ‘ബോധപൂർവ്വസമൂഹം’, എന്നീ ഉപശീർഷകങ്ങൾക്കുകീഴിൽ നൽകിയിരിക്കുന്നതെന്നു നമുക്കു കാണാനാകും

മാർപ്പാപ്പായുടെ മറ്റൊരു ഉദ്ധരണി: “പല കാര്യങ്ങളിലും ദിശാമാറ്റം ഉണ്ടാകേണ്ടതുണ്ട്; എന്നാൽ, അതിലെല്ലാമുപരിയായി, മനുഷ്യരായ നാമാണു മാറേണ്ടത്. നമ്മുടെ പൊതു ആവിർഭാവത്തെക്കുറിച്ചും,
പരസ്പ‌രബന്ധുത്വത്തെക്കുറിച്ചും, എല്ലാവരുമായി പങ്കുവയ്ക്കേണ്ട ഭാവിഭാഗധേയത്തെക്കുറിച്ചുമുള്ള നമ്മുടെ അവബോധം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ അടിസ്ഥാനഅവബോധമുണർത്തി, അതിനനുസൃതമായ പുതിയ ജീവിതകാഴ്ചപ്പാടുകൾക്കും മനോഭാവങ്ങൾക്കും ജീവിതശൈലിക്കും രൂപംകൊടുക്കാൻ മനുഷ്യനു കഴിയും. സാംസ്കാരികവും ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവുമായ ഒരു മഹത്തായ വെല്ലുവിളിയാണ് നമുക്കുമുമ്പിലുള്ളത്. നവീകരണത്തിൻ്റെ ഒരു ദീർഘപാത വെട്ടിയൊരുക്കുവാൻ അതു നമ്മോടാവശ്യപ്പെടുന്നു” (202-ാം ഖണ്ഡിക).

മനഃസ്ഥിതിമാറ്റത്തോടൊപ്പമേ വ്യവസ്ഥിതി മാറൂ എന്നും, പരസ്‌പരബന്ധുത്വഭാവമാണ് പുതിയ ലോകത്തിന്റെ അടിത്തറ എന്നുമൊക്കെ എത്ര വിശദമായാണ് പങ്കജാക്ഷക്കുറുപ്പുസാർ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളത് എന്നോർക്കുക.

ലോകത്തിന്റെ ഇന്നത്തെ ഗതി കണ്ടാൽ ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല എന്ന തരത്തിൽ ഒരു നിരാശത സാമാന്യക്കാരെയെല്ലാം ബാധിക്കുകയും നിഷ്ക്രിയരാകാനുള്ള പ്രവണതയ്ക്ക് അവർ അടിമകളായിത്തീരുകയും ചെയ്യും. അതിനെതിരെ മനുഷ്യകുലത്തിനു പ്രത്യാശ നൽകിക്കൊണ്ട് ഫ്രാൻസീസ് മാർപ്പാപ്പാ ഇങ്ങനെ പറയുന്നു: “മാറ്റം സാധ്യമാണ്. സ്രഷ്‌ടാവ് നമ്മെ കൈവിട്ടിട്ടില്ല; അവിടുന്നൊരിക്കലും തൻ്റെ സ്നേഹപദ്ധതി വേണ്ടെന്നുവയ്ക്കുകയോ മനുഷ്യനെ സൃഷ്ട‌ിച്ചതിൽ പരിതപിക്കുകയോ ഇല്ല. കൂട്ടായ പ്രവർത്തനത്തിലൂടെ തങ്ങളുടെ പൊതുഭവനം സംരക്ഷിച്ചുനിലനിർത്താനുള്ള മനുഷ്യരാശിയുടെ ശേഷി ഇന്നും നിലനിൽക്കുന്നു” (13-ാം ഖണ്ഡികയിൽനിന്ന്).

പങ്കജാക്ഷക്കുപ്പുസാറിൻ്റെ അവസാനത്തെ പുസ്‌തകമായ ‘ഭാവിലോക’ത്തിലെ അവസാനവാക്യങ്ങളും ഇതേ പ്രത്യാശയാണ് മനുഷ്യകുലത്തിനു നൽകുന്നത്. അദ്ദേഹമതിൽ എഴുതി: “ലക്ഷ്യം മനസ്സിൽ തെളിയട്ടെ. വഴി പിന്നാലെ തുറന്നുവരും. ‘മറ്റൊരു ലോകം സാധ്യമാണ്.’ അതു സാധിക്കാനാണ് നാം ഓരോരുത്തരും ഉള്ളത് എന്നു സ്വയം ഉറപ്പാക്കുക.”

പരസ്പരം അറിയാത്ത രണ്ടു മഹാരഥന്മാർ തങ്ങളുടെ സ്വതന്ത്രമായ അന്വേഷണത്തിലൂടെ ഒരേ സത്യം കണ്ടെത്തുമ്പോൾ, ഒരേ പരിഹാരം മുന്നോട്ടുവയ്ക്കുമ്പോൾ, ആ നിരീക്ഷണത്തിനുമേൽ കാലത്തിന്റെ കൈയ്യൊപ്പുണ്ട് എന്നു നമുക്ക് ഉറപ്പിക്കാം.

മൺമറഞ്ഞ ഈ രണ്ടു മഹാത്മാക്കളുടെയും ഉജ്ജ്വലസ്മരണകൾക്കുമുമ്പിൽ ശിരസ്സ് നമിക്കുന്നു!

Leave a comment

Your email address will not be published. Required fields are marked *